Kerala
തിരുവനന്തപുരം: ഐ.എ.എസ് ഉദ്യോഗസ്ഥൻ പ്രശാന്ത് നായർക്കെതിരെ വീണ്ടും അച്ചടക്ക നടപടിയുമായി സംസ്ഥാന സർക്കാർ. കഴിഞ്ഞ ഒരു വർഷത്തിലേറെയായി സസ്പെൻഷനിൽ തുടരുന്ന പ്രശാന്തിനെതിരെ ഇത് എട്ടാം തവണയാണ് അച്ചടക്ക നടപടി സ്വീകരിക്കുന്നത്. സർക്കാരിന്റെ നയപരമായ കാര്യങ്ങളിൽ അനുമതിയില്ലാതെ മാധ്യമങ്ങളോട് പ്രതികരിച്ചതിനാണ് ചീഫ് സെക്രട്ടറി ഇപ്പോൾ നോട്ടീസ് അയച്ചിരിക്കുന്നത്.
അഖിലേന്ത്യാ സർവീസ് ചട്ടങ്ങൾ ലംഘിച്ചുകൊണ്ട് പരസ്യപ്രതികരണം നടത്തി, സർക്കാരിന്റെ നയപരമായ തീരുമാനങ്ങളെക്കുറിച്ച് മുൻകൂട്ടി അനുവാദം വാങ്ങാതെ മാധ്യമങ്ങളോട് സംസാരിച്ചു എന്നീ കുറ്റങ്ങൾ ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്. നിലവിൽ സസ്പെൻഷനിൽ കഴിയുന്ന ഉദ്യോഗസ്ഥനെതിരെ തുടർച്ചയായി ഉണ്ടാകുന്ന അച്ചടക്ക നടപടികൾ മാധ്യമങ്ങളിൽ ഇതിനോടകം തന്നെ വലിയ ചർച്ചയായിട്ടുണ്ട്.
മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ബി. അശോകിനെതിരെയും സമാനമായ പ്രശ്നങ്ങൾ ഉന്നയിച്ച് സർക്കാർ സസ്പെൻഡ് ചെയ്തിരുന്നു. ഇരുവരും തമ്മിലുള്ള ഓൺലൈൻ അഭിമുഖങ്ങളും ഇന്റ്ർനെറ്റിൽ ഇതിനോടകം വൈറലാണ്. നേരത്തെയും സോഷ്യൽ മീഡിയ ഇടപെടലുകളുടെയും മറ്റ് ഔദ്യോഗിക വീഴ്ചകളുടെയും പേരിൽ പ്രശാന്ത് നായർക്കെതിരെ അന്വേഷണങ്ങളും നടപടികളും ഉണ്ടായിരുന്നു.
Kerala
തിരുവനന്തപുരം: മണിയാർ ജലവൈദ്യുത പദ്ധതി കെഎസ്ഇബി ഏറ്റെടുക്കില്ല. ചീഫ് സെക്രട്ടറിയാണ് നടപടി നിർത്തിവയ്ക്കാൻ നിർദേശം നൽകിയത്. വ്യവസായ വകുപ്പാണ് ഏറ്റെടുക്കാൻ ഉള്ള നീക്കം തടഞ്ഞത്.
കാലാവധി കഴിഞ്ഞതോടെ പദ്ധതി ഏറ്റെടുക്കാൻ കെഎസ്ഇബി കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു. പദ്ധതി പ്രദേശത്ത് എത്തിയ കെഎസ്ഇബി ഉദ്യോഗസ്ഥരെ കാർബൊറാണ്ടം ഉദ്യോഗസ്ഥർ തടഞ്ഞിരുന്നു. പോലീസ് സംരക്ഷണത്തോടെ ഏറ്റെടുക്കാൻ ഒരുങ്ങുന്നതിനിടെ ആണ് നിർത്തി വയാക്കൽ.
ഏറ്റെടുക്കൽ പഠിക്കാൻ വെച്ച ഉപസമിതി റിപ്പോർട്ട് വരും മുൻപ് നടപടി പാടില്ലെന്നാണ് വ്യവസായ വകുപ്പിന്റെ നിർദേശം. ഇന്നത്തെ മന്ത്രിസഭ യോഗത്തിൽ കെഎസ്ഇബി നടപടിയെ മന്ത്രി പി. രാജീവ് വിമർശിച്ചു.
പിന്നാലെയാണ് പദ്ധതി നിർത്തിവെക്കാൻ ചീഫ് സെക്രട്ടറി കെഎസ്ഇബി എംഡിക്ക് നിർദേശം നൽകിയത്. കെഎസ്ഇബി തീരുമാനത്തിനെതിരെ കമ്പനി ഹൈക്കൊടതിയെ സമീപിച്ചിരിക്കെ ആണ് സർക്കാർ പിന്മാറ്റം.
Kerala
തിരുവനന്തപുരം: ചീഫ് സെക്രട്ടറിയുടെയും സെക്രട്ടറിമാരുടെയും സെക്രട്ടേറിയറ്റിലെ ഓഫീസിലെ കഴിഞ്ഞ മൂന്നു മാസത്തെ ചായകുടി ചെലവ് 6.05 ലക്ഷം രൂപ. കഴിഞ്ഞ ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിലെ ചായകുടിയ്ക്കു മാത്രമാണ് ഇന്ത്യൻ കോഫി ഹൗസ് സെക്രട്ടേറിയറ്റ് ബ്രാഞ്ചിന് 6.05 ലക്ഷം രൂപ അനുവദിച്ച് പൊതുഭരണ അക്കൗണ്ട്സ് വിഭാഗം ഉത്തരവിറക്കിയത്.
ഒരു മാസം ശരാശരി രണ്ടു ലക്ഷം രൂപവീതമാണ് ചീഫ് സെക്രട്ടറിയുടെയും സെക്രട്ടറിമാരുടെയും ചായകുടിക്കായി ചെലവാകുന്നതത്രേ. പ്രവൃത്തിദിനങ്ങൾ കണക്കാക്കിയാൽ പ്രതിദിനം 10,000 രൂപ വീതം ചായയ്ക്കും കടിക്കുമായി നീക്കിവയ്ക്കുന്നതായാണ് കണക്കുകൾ.
ഇന്ത്യൻ കോഫിഹൗസിൽ നിന്നുള്ള ചായയുടെയും കടിയുടെയും കുടിശിക ബില്ലുകൾ തീർപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണ് 6,05,434 രൂപ അനുവദിച്ചത്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തു നടന്നുവരുന്ന തീവ്ര വോട്ടർപട്ടിക പരിഷ്കരണവുമായി (എസ്ഐആർ) ബന്ധപ്പെട്ടു ഒരാഴ്ച കൂടി സമയപരിധി നീട്ടണമെന്നാണ് സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ചെത്തിയ ചീഫ് സെക്രട്ടറി ഡോ.എ. ജയലതിലക് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷനോട് ആവശ്യപ്പെട്ടത്.
സുപ്രീംകോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ, സംസ്ഥാന ചീഫ് സെക്രട്ടറിയെ വിളിച്ചുവരുത്തി ഹിയറിംഗ് നടത്തിയപ്പോഴാണ് തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ എസ്ഐആർ കാലപരിധി ഒരാഴ്ചകൂടി നീട്ടണമെന്ന് ചീഫ് സെക്രട്ടറി ആവശ്യമുന്നയിച്ചത്. എസ്ആആർ നടപടി നീട്ടണമെന്ന സംസ്ഥാനത്തിന്റെ നിവേദനവും കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന് ചീഫ് സെക്രട്ടറി കൈമാറി.
ഇതോടൊപ്പം മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. ഖേൽക്കറിനെയും കമ്മീഷൻ ഡൽഹിക്കു വിളിപ്പിച്ചിരുന്നു. എസ്ഐആർ എന്യുമറേഷൻ ഫോറം പൂരിപ്പിച്ചു നൽകാൻ കൂടുതൽ സമയം അനുവദിക്കണമെന്ന സംസ്ഥാനത്തെ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ ആവശ്യം രത്തൻ ഖേൽക്കറും കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്റെ ശ്രദ്ധയിൽ പെടുത്തി.
തദ്ദേശ തെരഞ്ഞെടുപ്പു പ്രവർത്തനം നടക്കുന്ന സാഹചര്യത്തിൽ ബിഎൽഒമാരും രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ബൂത്ത് ലെവൽ ഏജന്റുമാരും (ബിഎൽഎ) ചേർന്നുള്ള യോഗങ്ങൾ ഒട്ടുമിക്കയിടത്തും പൂർത്തിയാക്കാൻ കഴിയാത്ത കാര്യവും അദ്ദേഹം കമ്മീഷന്റെ ശ്രദ്ധയിൽ പെടുത്തി.
തദ്ദേശ തെരഞ്ഞെടുപ്പു നടന്ന ശേഷം കുറച്ചു ദിവസങ്ങൾകൂടി ലഭിച്ചാൽ ബിഎൽഒ-ബിഎൽഎ മീറ്റിംഗുകൾ ചേർന്ന് കൂടുതൽ പേരെ കണ്ടെത്താൻ നടപടി സ്വീകരിക്കാനാകും.തദ്ദേശ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ നേതൃത്വം തിരക്കിലായതിനാൽ കൂടുതൽ സമയം അനുവദിച്ചാൽ പരാതികളില്ലാത്ത വോട്ടർപട്ടിക പ്രസിദ്ധീകരിക്കാനാകുമെന്നും സിഇഒ അറിയിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യമായതിനാൽ എസ്ഐആർ നടപടികൾ നീട്ടണമെന്ന കേരളത്തിന്റെ ആവശ്യം ന്യായമാണെന്ന് സുപ്രീംകോടതി വിലയിരുത്തിയിരുന്നു. ഈ ആവശ്യം തെരഞ്ഞെടുപ്പു കമ്മീഷനിൽ നിവേദനമായി സമർപ്പിക്കാൻ ഹർജിയുമായെത്തിയ സംസ്ഥാന സർക്കാരിനോടു സുപ്രീംകോടതി നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ ചീഫ് സെക്രട്ടറിയെയും സിഇഒയെയും ഡൽഹിയിൽ വിളിച്ചുവരുത്തി ഹിയറിംഗ് നടത്തിയത്. തുടർന്നാണ് എസ്ഐആർ ഫോറം സ്വീകരിക്കുന്നതിന് ഒരാഴ്ചകൂടി സമയപരിധി ദീർഘിപ്പിക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ നടപടിയെടുത്തത്. നേരത്തെയും ഒരാഴ്ച സമയപരിധി ദീർഘിപ്പിച്ചിരുന്നു.
Kerala
സ്വന്തം ലേഖകന്‍
കോഴിക്കോട്: ഇന്ത്യയിലെ ഗോത്രസമൂഹങ്ങളുടെ സാമൂഹിക-സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനായി പ്രധാനമന്ത്രി പ്രഖ്യാപിച്ച ‘ധര്‍ത്തി ആബ ജനജാതീയ ഗ്രാം ഉത്കര്‍ഷ് അഭിയാന്’ ന്റെ നടത്തിപ്പിനായി കേരളം ഏകോപനസമിതി രൂപവത്കരിച്ചു. ഇന്ത്യയിലെ ഗോത്രവര്‍ഗ ഭൂരിപക്ഷ ഗ്രാമങ്ങളിലും പിന്നാക്കം നില്ക്കുന്ന ജില്ലകളിലുമായി ഏകദേശം 63,000 ഗ്രാമങ്ങളെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് അവരുടെ സാമൂഹിക-സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനായി വിഭാവനം ചെയ്ത പദ്ധതി കേരളത്തിലെ ആദിവാസി വിഭാഗങ്ങള്‍ക്കും ഏറെ ഗുണം ചെയ്യും.
വനാവകാശ നിയമം (എഫ്ആര്‍എ) ബാധകമായ എല്ലാ സംസ്ഥാനങ്ങളിലും സുസ്ഥിര കൃഷി പ്രോത്സാഹിപ്പിക്കുന്നതിനു കേന്ദ്ര ആദിവാസി കാര്യ മന്ത്രാലയവും കൃഷി-കര്‍ഷക ക്ഷേമ മന്ത്രാലയവും സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക. പദ്ധതിയിലൂടെ ഏകദേശം രണ്ടു ലക്ഷം എഫ്ആര്‍എ പട്ടയ ഉടമകള്‍ക്കു പ്രയോജനം ലഭിക്കും. സാമൂഹിക അടിസ്ഥാന സൗകര്യങ്ങള്‍, ആരോഗ്യം, വിദ്യാഭ്യാസം, ഉപജീവനമാര്‍ഗം എന്നിവയിലെ വിടവുകള്‍ നികത്തുന്നതിലൂടെ ഗോത്ര മേഖലകളുടെയും സമൂഹങ്ങളുടെയും സമഗ്രവും സുസ്ഥിരവുമായ വികസനം പദ്ധതി ലക്ഷ്യമിടുന്നു. ഇന്ത്യയിലെ അഞ്ചു കോടിയിലധികം ആദിവാസി ജനങ്ങള്‍ പദ്ധതിയുടെ ഗുണഭോക്താക്കളാകും.
കേന്ദ്രകൃഷി- കര്‍ഷക ക്ഷേമ വകുപ്പ് 2024-25 മുതല്‍ 2028-29 വരെയുള്ള കാലയളവിലേക്ക് 2,500 കോടി രൂപയാണു പദ്ധതിക്കായി വകയിരുത്തിയിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി, പ്രസക്തമായ മറ്റു പദ്ധതികളിലെ ഗുണഭോക്തൃ വിഹിതം 10 ശതമാനം വരെ കുറയ്ക്കാനും കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. പദ്ധതിയുടെ കാര്യക്ഷമവും സമയബന്ധിതവുമായ നടത്തിപ്പിനും പുരോഗതി നിരീക്ഷിക്കുന്നതിനും ചീഫ് സെക്രട്ടറി ചെയര്‍പേഴ്സണായ ഒന്‍പതംഗ ഏകോപന സമിതിയാണ് കേരളം രൂപീകരിച്ചത്.
കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കണ്‍വീനറായ സമിതിയില്‍ പട്ടികജാതി-വര്‍ഗ വികസനം, തദ്ദേശസ്വയംഭരണം, വ്യവസായം, വനം-വന്യജീവി, റവന്യു, മൃഗസംരക്ഷണം, ഫിഷറീസ് എന്നീ വകുപ്പുകളുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍ അംഗങ്ങളാണ്.
എഫ്ആര്‍എ പട്ടയ ഉടമകളുടെ വിവരശേഖരണം പട്ടികവര്‍ഗ വികസന വകുപ്പിന്റെ ചുമതലയാണ്. അര്‍ഹരായ ഗുണഭോക്താക്കളുടെ തെരഞ്ഞെടുപ്പ്, പ്രാഥമിക കൃഷി, കാര്‍ഷിക ഉപകരണങ്ങള്‍, ശേഷി വര്‍ധിപ്പിക്കല്‍, ജലസേചന സൗകര്യങ്ങള്‍, വിത്ത്-നഴ്സറി, വിപണന ബന്ധങ്ങള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തി വാര്‍ഷിക കര്‍മ പദ്ധതി തയറാക്കേണ്ടത് കൃഷി വകുപ്പാണ്.
നൂതന പദ്ധതികള്‍:
ആദിവാസി ഹോംസ്റ്റേ:
ടൂറിസം മന്ത്രാലയം വഴി സ്വദേശ് ദര്ശന് പദ്ധതി പ്രകാരം ഏകദേശം 1000 ഹോം സ്റ്റേകള്‍ പ്രോത്സാഹിപ്പിക്കും. ഇതിനായി ഓരോ വീടിനും പുതിയ രണ്ടു മുറികളുള്ള ഹോം സ്റ്റേ നിര്‍മിക്കുന്നതിന് അഞ്ചു ലക്ഷം രൂപയോ നിലവിലുള്ള ഘടനകള്‍ ഹോം സ്റ്റേകളാക്കി പുതുക്കിപ്പണിയുന്നതിനു മൂന്നു ലക്ഷം രൂപയോ നല്‍കും.
സര്‍ക്കാര്‍ സ്കൂളുകളുടെ അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്തല്‍:
പ്രധാനമന്ത്രി-ശ്രീ സ്കൂളുകളുടെ മാതൃകയില്‍ ആശ്രമ സ്കൂളുകള്‍, ഹോസ്റ്റലുകള്‍, ട്രൈബല്‍ സ്കൂളുകള്‍, ഗവ. റെസിഡന്‍ഷല്‍ സ്കൂളുകള്‍ എന്നിവയുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തും.
അരിവാള്‍ രോഗനിര്‍ണയം:
പ്രസവപൂര്‍വ രോഗനിര്‍ണയത്തിന് പ്രത്യേക ഊന്നല്‍. അതുവഴി ഭാവി ജനനങ്ങള്‍ തടഞ്ഞ് അരിവാള്‍ രോഗത്തിന്റെ വ്യാപനം കുറയ്ക്കും.
ട്രൈബല്‍ മള്‍ട്ടി പര്‍പ്പസ് മാര്‍ക്കറ്റിംഗ് സെന്റര്‍:
ആദിവാസി ഉത്പാദകര്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ക്ക് ന്യായവില ലഭിക്കുന്നതിനും ഉപയോക്താക്കള്‍ക്ക് ആദിവാസികളില്‍നിന്ന് നേരിട്ട് മിതമായ നിരക്കില്‍ ഗോത്ര ഉത്പന്നങ്ങള്‍ വാങ്ങുന്നതിന് സൗകര്യമൊരുക്കുന്നതിനുമായി ഏകദേശം 100 മാര്‍ക്കറ്റിംഗ് സെന്ററുകള്‍ സ്ഥാപിക്കും.